സംസ്ഥാന സർക്കാരിന്റെ പുതിയ പിആർഡി പരസ്യങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആർഎസ്പി നേതാവ് ഷിബു ബേബി ജോണും രംഗത്തെത്തി. സർക്കാർ സംവിധാനമായ പിആർഡി ഉപയോഗിച്ച് രാഷ്ട്രീയ പരസ്യങ്ങളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നത് മുൻപൊരിക്കലും സംഭവിക്കാത്ത കാര്യമാണെന്ന് ചെന്നിത്തല ആരോപിച്ചു.
അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥർ ഇതിനൊക്കെ ഭാവിയിൽ മറുപടി പറയേണ്ടി വരുമെന്നും ഇക്കാര്യം അവർ ചെവിക്കു നുള്ളിക്കോണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാനമായ രീതിയിൽ കടുത്ത ഭാഷയിലാണ് ഷിബു ബേബി ജോണും പ്രതികരിച്ചത്.
കേരള രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത വേറിട്ട മോശം കാഴ്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യം നൽകി കേരളത്തിലെ ജനങ്ങളെ കീഴ്പ്പെടുത്താമെന്ന് സർക്കാർ കരുതേണ്ടെന്നും പിആർഡിയിലൂടെ പ്രചരിപ്പിക്കുന്ന അവാസ്തവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അവരെ നേരിടുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
