ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. ഇതോടെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാമര്‍ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്ന വിധമാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം. രാവിലെ 9.30ന് പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും എട്ട് സീറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 338 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത് 326 സീറ്റുകളാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 73 സീറ്റുകളില്‍ വിജയിച്ചു. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 4, ലിബറല്‍ ഡമോക്രാറ്റുകള്‍ 46, റിഫോം യുകെ 4, മറ്റുള്ളവര്‍ 6, പ്ലെയ്ഡ് സ്മിഡു 4, ഗ്രീന്‍സ് 1, ഡിയുപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയം ഉറപ്പിക്കുന്ന പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത് വന്നിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നായിരുന്നു ഋഷി സുനകിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *