വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ കിങ്‌സ്വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചിനെത്തിയത്. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച ശേഷമാണ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡുകള്‍ മറിച്ചിട്ടും മുന്നോട്ട് പോകാന്‍ ശ്രമിച്ച എംപിമാരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി.

രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എം.പിമാരും നേതാക്കളും അറസ്റ്റ്വരിച്ചു. സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എം.പിമാരെ അറസ്റ്റ് ചെയ്തെന്നും ചിലരെ മര്‍ദിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയടക്കം എടുത്ത് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്ത് ജനാധിപത്യം ഓര്‍മ മാത്രമായി മാറിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ബലം പ്രയോഗിച്ച് നീക്കാം. ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പ്രിയങ്ക അടക്കമുള്ള നേതാക്കളെ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *