ഹൈദരാബാദ്: കുഞ്ഞനുജന് കത്തെഴുതി വെച്ച് ആന്ധ്രാപ്രദേശില്‍ കോളേജ് അധ്യാപിക ജീവനൊടുക്കി. ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന്ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശ്രീവിദ്യ എന്ന യുവതി ജീവനൊടുക്കിയത്. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു ശ്രീവിദ്യ ആത്മഹത്യ ചെയ്തത്. ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞതേയുള്ളൂ.

ഗാര്‍ഹിക പീഡനത്തിന്റ വ്യക്തമായ വിവരണമാണ് സഹോദരന് ശ്രീവിദ്യ എഴുതിയ കത്ത്. കത്തില്‍ അനുജനോടുള്ള കരുതലും വ്യക്തമാണ്.

‘അനിയാ സൂക്ഷിക്കണം, ഇത്തവണ നിന്റെ കൈകളില്‍ രാഖി കെട്ടിത്തരാന്‍ എനിക്ക് കഴിയില്ല.’ എന്നും കത്തില്‍ പറയുന്നു.

എല്ലാ ദിവസവും ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താവ് തന്നെ മര്‍ദിക്കുമെന്നും മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുമെന്നും ശ്രീവിദ്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൂടാതെ, ക്രൂരമായ ശാരീരിക ഉപദ്രവത്തെക്കുറിച്ചും മാനസിക പീഡനത്തെക്കുറിച്ചും പറയുന്നുണ്ട്.

ഭര്‍ത്താവില്‍ നിന്ന് തുടര്‍ച്ചയായി നേരിടേണ്ടി വന്ന ശാരീരിക- മാനസിക പീഡനങ്ങളാണ് ശ്രീവിദ്യയെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *