കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുംബൈ പൊലീസിന്റെതാണ് നടപടി. നിലവിൽ പ്രവർത്തിക്കാത്ത ബെസ്റ്റ് ഡീല്‍ ടി വി പ്രൈവറ്റ് ലിമിറ്റഡിന്റെ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഒരു ബിസിനസുകാരനെതിരെ 60 കോടി രൂപയുടെ വഞ്ചന നടത്തിയെന്നാണ് പരാതി.

ഇരുവരുടെയും യാത്രാരേഖകള്‍ പൊലീസ് അന്വേഷിച്ചുവരികയാണെന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഓഡിറ്ററെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

2015-നും 2023-നും ഇടയില്‍ ദമ്പതികള്‍ ബിസിനസ്സ് വികസിപ്പിക്കാനെന്ന വ്യാജേന തന്നില്‍ നിന്ന് 60 കോടി രൂപ വാങ്ങിയെന്നും എന്നാല്‍ അത് വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും ബിസിനസുകാരനായ ദീപക് കോത്താരിയാണ് ആരോപിച്ചത്. ദമ്പതികള്‍ പണം വായ്പയായി എടുത്തതായും എന്നാല്‍ പിന്നീട് നികുതി ലാഭം ചൂണ്ടിക്കാട്ടി നിക്ഷേപമായി കാണിച്ചതായും ഇദ്ദേഹം ആരോപിക്കുന്നു.

12% വാര്‍ഷിക പലിശ സഹിതം നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് ശിൽപ ഷെട്ടി ഉറപ്പുനല്‍കിയതായും 2016 ഏപ്രിലില്‍ വ്യക്തിഗത ഗ്യാരണ്ടി എഴുതി നല്‍കിയതായും കോത്താരി പറഞ്ഞു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശിൽപ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *