മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ത്രിദിന പണനയ അവലോകന സമിതിയുടെ (എംപിസി) തീരുമാനം പ്രഖ്യാപിച്ചത്.
പണനയത്തിൽ ന്യൂട്രൽ നിലപാട് തുടരാനും സമിതി തീരുമാനിച്ചു.തുടർച്ചയായ രണ്ട് തവണ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതിന് ശേഷമാണ് ഇപ്പോൾ നിരക്ക് കുറച്ചിരിക്കുന്നത്. സാമ്പത്തിക വളർച്ചയിലെ മുന്നേറ്റവും പണപ്പെരുപ്പം റെക്കോർഡ് താഴ്ചയിലേക്ക് എത്തിയതുമാണ് നിരക്ക് കുറയ്ക്കാൻ ആർബിഐയെ പ്രേരിപ്പിച്ചത്.
റിപ്പോ നിരക്കിനൊപ്പം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് അഞ്ച് ശതമാനമായും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി , ബാങ്ക് റേറ്റ് എന്നിവ 5.5 ശതമാനമായും ക്രമീകരിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ അനുമാനം 7.3 ശതമാനമായി ഉയർത്തി. രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) രാജ്യം 8.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 0.25 ശതമാനമെന്ന റെക്കോർഡ് താഴ്ചയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം രണ്ട് ശതമാനമായി ആർബിഐ കുറച്ചു.വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ഡിസംബറിൽ ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ വാങ്ങുന്ന ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ നടത്തുമെന്നും ഗവർണർ അറിയിച്ചു.
ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. റീട്ടെയിൽ വായ്പക്കാർക്ക് റീപ്പോ നിരക്കിൽ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ കുത്തനെ ഇടിവ് ഉണ്ടായതിനെത്തുടർന്ന് ആർബിഐ ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. ഇത്തവണത്തെ കൂടിയാകുമ്പോൾ 125 ബേസിസ് പോയിന്റുകൾ കുറഞ്ഞു. പണപ്പെരുപ്പംത്തിലെ ഇടിവ് തുടരുകയാണെങ്കിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
