കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധന വിവാദം തുടരുന്നിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന പുതിയ വിവാദ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കവെ മറുഭാഗത്ത് കാവിഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുകയും ജയ് ശ്രീരാം മുദ്രാവാക്യം വിളിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

സ്‌കൂള്‍ അധികൃതര്‍ യൂണിഫോം തെരഞ്ഞെടുക്കാത്ത സാഹചര്യത്തില്‍ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതുക്രമ സമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

കര്‍ണാടക വിദ്യാഭ്യാസ നിയമം 1983 ന്റെ 133 (2) പ്രകാരം യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്ന് പറയുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള യൂണിഫോം തെരഞ്ഞെടുക്കാമെന്നതും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

‘ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ മതമനുസരിച്ച് പെരുമാറാന്‍ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സമത്വത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്നു,’ ഉത്തരവില്‍ പറയുന്നു. ഹിജാബ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ വെള്ളിയാഴ്ച കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *