പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. കാപ്പാ കേസ് പ്രതിയായ സുബിൻ അലക്‌സാണ്ടറും കൂട്ടാളികളും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുബിൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിരുവല്ലയിലെ സ്പായിൽ കുറച്ചുനാളുകളായി ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടറും സംഘവും നിരന്തരം ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ടെത്തിയ സംഘം, പണം നൽകാൻ വിസമ്മതിച്ചതോടെയാണ് ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽ നിന്നും 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ശേഷമാണ് മടങ്ങിയത്. പിടിയിലായ സുബിൻ അലക്‌സാണ്ടർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്.
