മണിയൻ പിള്ള രാജുവിനെതിരായ വാഹനാപകട കേസിൽ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം. രാത്രിയിൽ കസ്റ്റഡിയിൽ എടുക്കാത്തതിലാണ് പരിശോധന. അന്വേഷണത്തിനായി കമ്മീഷണർ കെ കാർത്തിക് ഡി.സി.പിയെ ചുമതലപ്പെടുത്തി. ഇന്നലെ രാത്രി ആണ് നടൻ മണിയൻപിള്ള രാജു ഓടിച്ച ആഡംബര വാഹനം ബൈക്കിലിടിച്ച് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടൻ തന്നെ അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ വിമർശനമായിരുന്നു. വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മ്യൂസിയം പൊലീസ് തുടർനടപടി സ്വീകരിക്കുക.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽവെച്ച് വാഹനാപകടം ഉണ്ടായത്. നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന ആഡംബര കാറായ വോൾവോ ട്രിവാൻഡ്രം ക്ലബ്ബിന് പുറത്തേക്ക് ഇറങ്ങുമ്പോൾ അമിതവേഗതിയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
നിലവിൽ മൂന്നു വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ചാണോ മണിയൻപിള്ള രാജു വാഹനം ഓടിച്ചത് എന്നത് ഉൾപ്പെടെ പരിശോധിക്കുന്നതിനായി വൈദ്യ പരിശോധനയും പൊലീസ് നടത്തി. തുടർന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മനപ്പൂർവ്വം അല്ല താൻ വാഹനം നിർത്താത്തത് എന്നും അപകട വിവരം പൊലീസിനെ അറിയിക്കാനായി സുഹൃത്തുക്കളെ ചുമതലപ്പെടുത്തിയിരുന്നെന്നും ആയിരുന്നു താരത്തിന്റെ വിശദീകരണം.
