കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ സുഹൈൽ (20) നെ പന്തീരാങ്കാവ് പോലീസും, ഫറോക്ക് അസിസ്റ്റന്റെ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം ക്വോഡും ചേർന്ന് പിടികുടി.
ഉത്തർപ്രദേശ് സ്വദേശിനിയും, കുടുംബത്തോടൊപ്പം പന്തീരാങ്കാവിൽ താമസിച്ചുവരുന്നതുമായ 16 വയസ്സുള്ള പെൺകുട്ടിയെ കാണുവാനായി ഇവരുടെ നാട്ടുകാരനും പെൺകുട്ടിയുടെ പരിചയക്കാരനുമായ പ്രതി പന്തീരാങ്കാവിൽ എത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പ്രതി വീട്ടിൽ എത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതി നാടുവിടുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തന്റെ മൊബൈൽ ഫോണും, സിമ്മും ഒഴിവാക്കി രക്ഷപ്പെട്ട പ്രതിയെ അന്വേഷണസംഘം മഹാരാഷ്ട്രയിലെ പാന്തർപൂർ എന്ന സ്ഥലത്ത് ഉത്തർപ്രദേശുകാർ മാത്രം താമസിക്കുന്ന ചേരിപ്രദേശത്ത് വെച്ച് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ മഹേഷ്, CPO മനാഫ്, ഫറോക്ക് ACP സ്ക്വോഡ് അംഗം സുഭീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
