പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യം പരിഗണിച്ച്, ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് പ്രവാസികൾക്ക് വലിയ തിരിച്ചടിയായതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരിത സമയത്ത് വിമാന കമ്പനികൾ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് തടയാൻ കേന്ദ്രം ഇടപെടണം. പ്രവാസികളിൽ സഹായം ആവശ്യമുള്ള ദുർബലരായ വ്യക്തികളെ കണ്ടെത്തുന്നതിനായി ഒരു കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തണം. പല പ്രവാസികൾക്കും നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികൾ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
