ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾ തുടരുമ്പോൾ പശ്ചിമേഷ്യൻ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്തവിധം കലുഷിതമായിരിക്കുകയാണ്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും ഇറാനിയൻ സൈന്യത്തിനുമെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ നൽകിയിരിക്കുന്നത്. ആയുധങ്ങൾ ഉപേക്ഷിച്ച് ഉടനടി കീഴടങ്ങാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ‘ഉറപ്പായ മരണം’ ആയിരിക്കും ഫലമെന്നുമാണ് ട്രംപിന്റെ അന്ത്യശാസനം.
രാജ്യത്തെ തിരിച്ചുപിടിക്കാനും ജനപക്ഷത്ത് നിലകൊള്ളാനും ഇറാൻ സൈനികർക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ഈ ആഹ്വാനം അവഗണിക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് സമ്പൂർണ്ണ വിനാശമായിരിക്കുമെന്നും എന്നാൽ ആയുധം താഴെ വെക്കുന്നവർക്ക് പൂർണ്ണമായ സുരക്ഷയും നിയമപരിരക്ഷയും അമേരിക്ക ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഇറാനിയൻ നയതന്ത്രജ്ഞരോട് തങ്ങളുടെ പദവികൾ രാജിവെച്ച് ശരിയായ പക്ഷത്ത് ചേരാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മുന്നറിയിപ്പുകൾക്ക് പിന്നാലെ ഇറാന്റെ സൈനിക ശേഷിക്ക് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ട് നിർണ്ണായകമായ ഒരു ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. വിമാനവാഹിനിക്കപ്പലുകളോളം വലിപ്പമുള്ള ഇറാന്റെ പ്രധാന ഡ്രോൺ കാരിയർ കപ്പൽ അമേരിക്കൻ സൈന്യം തകർത്തു. സ്ഫോടനത്തെത്തുടർന്ന് കപ്പലിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇറാന്റെ നാവിക ശക്തി ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടതായാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയൊരു ഇറാൻ കെട്ടിപ്പടുക്കാൻ ജനങ്ങൾക്ക് ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നാണ് അമേരിക്ക ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നത്.
