തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ബലാത്സംഗക്കേസിൽ തെളിവെടുപ്പിൽ വീഴ്ച ഉണ്ടായതിൽ തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. തെളിവെടുപ്പിൽ ഡിവൈഎസ്പി എസ്. നന്ദകുമാർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. പ്രത്യേക നിർദേശം ഉണ്ടായിട്ടും ഡിവൈഎസ്പി എത്താത്തത് ഗുരുതര വീഴ്ച ആണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.

നേരത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സമർപ്പിച്ച റിപ്പോർട്ടാണ് ഡിജിപി പ്രത്യേക കുറിപ്പോടെ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലടക്കം എത്തിച്ചുള്ള തെളിവെടുപ്പിലാണ് വീഴ്ച കണ്ടെത്തിയത്. അതോടൊപ്പം പ്രതിയെ കൊണ്ടുവരുന്ന പൊലീസ് സ്റ്റേഷൻ, കോടതി അടക്കമുള്ള ഇടങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് എസ്പി പത്തനംതിട്ട ഡിവൈഎസ്പിയെ അറിയിച്ചിരുന്നു. പക്ഷെ അത്തരം കാര്യങ്ങളൊന്നും നന്ദകുമാർ ചെയ്തില്ല, ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നീ കാര്യങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. സസ്പെൻഷനൊപ്പം നന്ദജകുമാറിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

രണ്ടാം പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമയം ചോദിച്ചു. ഇന്ന് മറുപടി നൽകാനാണ് നേരത്തെ കോടതി നിർദേശിച്ചത്. എന്നാൽ മറുപടി നൽകാൻ വീണ്ടും സമയം വേണമെന്നാണ് രാഹുൽ കോടതിയെ അറിയിച്ചത്. ഹർജിയിൽ രണ്ടാം തവണയാണ് രാഹുൽ സമയം നീട്ടിച്ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *