ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിന്‍ നെതന്യാഹു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മക്രോണിനെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കടുത്തഭാഷയില്‍ വിമര്‍ശിച്ചത്.

‘ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ അവരുടെ സഖ്യകക്ഷികള്‍ക്കെല്ലാം ആയുധം നല്‍കുകയാണ്. ഹിസ്ബുള്ളയും ഹൂത്തികളും ഹമാസും അടക്കമുള്ള അടുപ്പക്കാര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിയന്ത്രിക്കുന്നുണ്ടോ? ഭീകരവാദ ശക്തികള്‍ ഒന്നിച്ച് അണിനിരന്നിരിക്കുകയാണ്. എന്നാല്‍ ഈ ശക്തികളെ എതിര്‍ക്കുമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇസ്രയേലിന് ആയുധം ലഭിക്കുന്നത് തടസപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. എന്തൊരു അപമാനകരമാണ്’ – വീഡിയോ സന്ദേശത്തില്‍ നെതന്യാഹു കുറ്റപ്പെടുത്തി.

ഇസ്രയേലിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്ന തരത്തില്‍ മക്രോണ്‍ ശനിയാഴ്ച നടത്തിയ പ്രഖ്യാപനമാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് തിങ്കളാഴ്ചയാണ് ഒരുവര്‍ഷം തികയുന്നത്. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെ അന്ന് ഹമാസ് വധിച്ചിരുന്നു. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ഗാസയിലെ ഒരുവര്‍ഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓര്‍മ്മ വിപുലമായി ആചരിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ഹമാസ് അംഗങ്ങള്‍ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്‌ദേറോത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നേതൃത്വം നല്‍കും.

നൂറുകണക്കിനുപേര്‍ക്ക് ജീവന്‍നഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്സിലും അനുസ്മരണച്ചടങ്ങുണ്ടാകും. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കിബുത്സ് ബീരിയില്‍ റാലി നടക്കും. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട സ്ഥലമാണിത്. ബന്ദിമോചനമാവശ്യപ്പെട്ട് ടെല്‍ അവീവിലും പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനിടെ, ശക്തമായ മിസൈല്‍ ആക്രമണം നടത്തിയ ഇറാന് മറുപടി നല്‍കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോട് ശനിയാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം. വരുംദിവസങ്ങളില്‍ ഇതുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഗാസയിലെ യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *