കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഹത് കമ്മിറ്റി ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ 12 ന് നടത്തും. രാവിലെ 8 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കുന്ദമംഗലം എഎംഎൽപി സ്കൂളിൽ വെച്ചാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ബൂത്തുകളിലായി മൂന്ന് വീതം കൗണ്ടറുകളാണ് വോട്ട് ചെയ്യാൻ ഉണ്ടാവുക. മൂന്ന് മണിക്ക് ശേഷം വോട്ടെണ്ണൽ ആരംഭിക്കുകയും ആറുമണിക്കുള്ളിൽ ഫല പ്രഖ്യാപ്പിക്കുകയും ചെയ്യും.
ഇകെ-എപി വിഭാഗങ്ങളിലായി 15 പേർ വീതം ആകെ 30 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. സ്വാതന്ത്രരായിട്ട് ആരും തന്നെ മത്സരിക്കുന്നില്ല എന്ന പ്രതേകതയുണ്ട്. മഹല്ലിന് കിഴിൽ 956 വീടുകൾ ഉണ്ട്. അവിടെനിന്നുള്ള ആകെ 1424 ആളുകളിൽ 170 ഓളം പേർ പ്രവാസികളാണ്. കൂടാതെ
ഡബിൾ എൻട്രികളും വന്നിട്ടുണ്ട്. അവരെ മാറ്റി നിർത്തിയാൽ കണക്കുപ്രകാരം 1228 വോട്ടാണ് പോൾ ചെയ്യേണ്ടത്. 1 മുതൽ 15 വരെ ഇകെ വിഭാഗത്തിന്റെ സ്ഥാനാർത്ഥികളും 16 മുതൽ 30 വരെ എപി വിഭാഗത്തിന്റെ സ്ഥാനാർത്ഥികളുമാണ്.
പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു തെരെഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇരു വിഭാഗങ്ങളും വീടുകൾ കയറിയിറങ്ങിയും സാമൂഹ്യമാധ്യമങ്ങൾ വഴിയെല്ലാം പ്രചരണവും വോട്ട് അഭ്യർത്ഥനയും നടത്തുന്ന തിരക്കിലാണ്. ഇകെയും എപിയും വലിയ വിജയ പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
സംഘം ബൈലോ പ്രകാരം 11 ൽ കുറയാത്തതും 15 ൽ അധികരിക്കാത്തതുമായ പ്രവർത്തക സമിതി അംഗങ്ങളെയാണ് നിലവിൽ തെരഞ്ഞെടുക്കുന്നത്. അവരിൽ നിന്ന് ഒരു പ്രസിഡന്റ് , 2 വൈസ് പ്രെസിഡന്റുമാർ, ഒരു സെക്രട്ടറി, 2 ജോയിന്റ് സെക്രട്ടറി, ഒരു ട്രഷറർ എന്നിങ്ങനെ 7 ൽ അധികരിക്കാത്ത ഔദ്യോദിക ഭാരവാഹികളെയും തെരഞ്ഞെടുക്കും. 18 ന് ഭരണസമിതി നിലവിൽ വരും.
അതിപുരാതനമായ ഈ പള്ളിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി എപി – ഇകെ വിഭാഗങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളും വിഭാഗീയതയും ഉണ്ടായിരുന്നു. പള്ളിയുടെ ഭരണാധികാരത്തിന്റെ പേരിൽ ഇരു വിഭാഗങ്ങളും പരസ്പരം കൊമ്പു കോർക്കുകയും അത് കേസായി മാറുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോൾ തെരെഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. റിട്ടേർണിംഗ് ഓഫിസേഴ്സിന്റെ നിയന്ത്രണത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
