ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് റാന്നി കോടതിയിൽ എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.
അതേസമയം, കേസിൽ പ്രതിയായ മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കൂടാതെ, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയും പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ആറാം പ്രതിയുമായ ശ്രീകുമാറിൻ്റെ മുൻകൂർ ജാമ്യപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ഈ കേസിലെ നിർണ്ണായക നീക്കമാണ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളിയത്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ദേവസ്വം ബോർഡിൻ്റെ ഭരണസമിതിക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നേരത്തെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ഐടി അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്.
