ആര്‍.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയെ അഭിനന്ദിച്ച് ബി.ജെ.പി. നേതാവ് ഗിരിരാജ് സിങ്. “രോഹിണി ആചാര്യ ഉത്തമ മകളാണ്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ഭാവി തലമുറകൾക്ക് നിങ്ങൾ മാതൃകയാണ്,” സിംഗ് ട്വീറ്റ് ചെയ്തു. ലാലു യാദവിന്റെ മൂത്തമകൾ മിസാ ഭാരതി ശസ്ത്രക്രിയക്ക് ശേഷമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച സിംഗപ്പുറിലെ ആശുപത്രിയിലായിരുന്നു ലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലാലുവും വൃക്കദാതാവായ രോഹിണിയും സുഖം പ്രാപിച്ചു വരുന്നതായി കുടുംബം അറിയിച്ചിട്ടുണ്ട്.ഏറെക്കാലമായി വൃക്കസംബന്ധമായ അസുഖങ്ങളാൽ വലയുകയാണ് ലാലു. ഒക്ടോബറിൽ സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് ദാതാവിനെ അന്വേഷിക്കുന്നതിനിടെയാണ് മകൾ തന്നെ തന്റെ വൃക്കകളിലൊന്ന് പിതാവിന് നൽകാൻ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാൻ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. 74-കാരനായ ലാലുവിന് വൃക്കദാനം ചെയ്യാന്‍ തയ്യാറായ രോഹിണിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *