തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് യോഗം വിളിച്ചു ചേർക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ഈ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് പുനഃപരിശോധന നടത്തരുത് എന്ന് ബി.ജെ.പി. ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ യോഗങ്ങളിൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടിയിരുന്നു. സമയപരിധി നീട്ടിയതിന് ശേഷമുള്ള ആദ്യ യോഗമാണിത്.
അതേസമയം കേരളത്തിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെയായി നീട്ടി. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ചീഫ് സെക്രട്ടറിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. പുതുക്കിയ സമയക്രമമനുസരിച്ച്, കരട് വോട്ടർ പട്ടിക ഡിസംബർ 23-നും അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-നും പ്രസിദ്ധീകരിക്കും.
