തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവർ കൊല്ലപ്പെട്ടു.
സംഭവം നടന്നത് ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് . പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവെന്നാണ് പൊലീസ് ഭാഷ്യം. ഇവർ പൊലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് പൊലീസ് ഭാഷ്യം
ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപംകാർത്തിക്, മഹേഷ് എന്നീ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.
കൊലപാതകം നടന്ന ചെങ്കൽപ്പെട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുൻപ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്.പിയാണ് വെള്ളദുരൈ ചാർജ്ജ് എടുത്തത്. വീരപ്പൻ, അയോത്തിക്കുപ്പം വീരമണി ഏറ്റുമുട്ടൽ കൊലകളിൽ പങ്കെടുത്തയാളാണ് വെള്ളദുരൈ. ഇദ്ദേഹം എത്തിയതിന് പിന്നാലെ നടന്ന വെടിവെപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.