ലൈംഗികാരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻപ് പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ച ജാമ്യാപേക്ഷയിലാണ് ഇന്ന് കോടതി തീരുമാനമെടുക്കുക. വടകരയിലെ ബന്ധുവീട്ടിൽ വെച്ച് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയ ഷിംജിത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ബസ് യാത്രയ്ക്കിടെ ദീപക് തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഷിംജിത ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷിംജിത മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും, കൃത്യമായ നിയമനടപടികൾ സ്വീകരിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാൻ ശ്രമിച്ചതാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.
