തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടകേസിലെ പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂട്ടിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് ഇല്ലാതെ ഒരു നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് പറ‍ഞ്ഞു. വിശദമായ റിപ്പോർട്ട് കിട്ടിയതിനുശേഷം തുടർനടപടി എടുക്കുമെന്നും കെ. കാർത്തിക് വ്യക്തമാക്കി. രാത്രി ഡ്യൂട്ടിലുണ്ടായിരുന്ന എസ്ഐ, മ്യൂസിയം എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്നാണ് ഡിസിപി വിവരങ്ങൾ തേടുക.

സംഭവസമയത്ത് നടന്‍ മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായുള്ള രക്തപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഫലം പോസിറ്റീവ് ആണെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. അതേസമയം, അപകടം നടന്ന് പതിനൊന്നര മണിക്കൂറിന് ശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചത് എന്നതിനാല്‍ പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം ഉണ്ടായിട്ടും മണിയന്‍പിള്ള രാജു വണ്ടി നിര്‍ത്തിയില്ലെന്നും ഓടിച്ചു പോയെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അപകട സ്ഥലത്ത് നിന്ന് മണിയന്‍പിള്ള രാജുവിന്‍റെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റും ലോഗോയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താരത്തെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *