കേരളത്തിൻ്റെ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. അതിൽ പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ചേവായൂരിൽ വരുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് സ്വകാര്യ മേഖലയിൽ വലിയ ചെലവ് വരുന്നു. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയാത്ത ചെലവ് വേണ്ടി വരുന്നു. എ പ്രദീപ്കുമാറാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. സമയ ബന്ധിതമായി ഈ സ്ഥാപനത്തിൻ്റെ നിർമ്മാണം തീർക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് മൂന്നിലൊന്ന് ചികിത്സാ ചിലവിൽ അത്യാധുനിക അവയവമാറ്റ ശസ്ത്രക്രിയകൾ ലഭ്യമാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഈ നീക്കം, കേരളത്തിന്റെ ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റമായയാണ് വിലയിരുത്തപ്പെടുന്നത്.
