പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ക്രമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി.
കോയമ്പത്തൂര്‍ സൗത്തില്‍ ബൂത്ത് സന്ദര്‍ശനത്തിനായി എത്തിയ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനൊപ്പം പോളിംഗ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് ശ്രുതിക്കെതിരായ പരാതിയില്‍ പറയുന്നത്.
ചെന്നൈയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭയിൽ മത്സരിക്കുന്ന മണ്ഡലമായ കോയമ്പത്തൂർ സൗത്തിലേക്ക് കമൽഹാസനെത്തിയത്. കൂടെ മക്കളായ ശ്രുതിയും അക്ഷരയുമുണ്ടായിരുന്നു. പോളിങ് ബൂത്ത് സന്ദര്‍ശിച്ച് വോട്ട് തേടിയതിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയിക്കാനായി വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി കമല്ഹാസന് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമല്ഹാസന് ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നിയമം ലംഘിച്ച് പോളിങ് ബൂത്തില്‍ കയറിയ ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ വനിതാ വിഭാഗം നേതാവ് വാനതി ശ്രീനിവാസന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍ എന്നിവര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയത്.
.
