ആരോഗ്യ മേഖലയില്‍ മികവുറ്റ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ നാഷണല്‍ ആയുഷ്മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച ‘ദൃഷ്ടി’ നേത്രരോഗ ചികിത്സ പദ്ധതി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ആയുര്‍വേദം പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രീയ ചികിത്സ നല്‍കുന്ന സംവിധാനമായി മാറുകയാണ്. ആയുര്‍വേദ ചികിത്സാ രംഗത്തെ അനന്തമായ ചികിത്സാ സാധ്യതയെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയാല്‍ തിരക്കേറിയ ചികിത്സ കേന്ദ്രമായി ആയുര്‍വേദ ആശുപത്രികള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സുനി മുഖ്യ പ്രഭാഷണം നടത്തി. ‘ദൃഷ്ടി’ പ്രൊജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ അമൃത സാകേത് പദ്ധതി വിശദീകരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ നേത്ര പരിശോധന ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.ജില്ലാ ആയുര്‍വ്വേദ ആശുപത്രി സുപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ കെ പി യദുനന്ദനന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം കെ മഹേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കോഡിനേറ്റര്‍ ഡോ കെ ജസീല തുടങ്ങിയവര്‍ സംസാരിച്ചു.

നേത്രരോഗ ചികിത്സക്കായി ‘ദൃഷ്ടി’

നേത്രപരിപാലനത്തിന് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ഭാരതീയ ചികിത്സാ വകുപ്പിന്റെ ദൃഷ്ടി പദ്ധതി. ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് കേരള സര്‍ക്കാര്‍, ദേശീയ ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ദൃഷ്ടി’ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിശോധന. ക്ലിനിക്കില്‍ നേത്രരോഗ ഡോക്ടറുടെ സേവനം ലഭ്യമാണ്.കണ്ണിന്റെ കാഴ്ച്ച, മര്‍ദ്ദം ഉള്‍പ്പടെയുള്ളവ പരിശോധിക്കും. ഇതിനായി ആധുനിക മെഷീനുകള്‍ ക്ലിനിക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. കിടത്തി ചികിത്സ വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കണ്ണടകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുറത്തേക്ക് എഴുതി നല്‍കും

Leave a Reply

Your email address will not be published. Required fields are marked *