ലഖിംപൂരിൽ കർഷകർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടി സുപ്രീം കോടതി.സംഭവം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി, ആരാണ് കേസിലെ പ്രതികളെന്നും, ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും ചോദിച്ചു.
ആരൊക്കെയാണ് മരിച്ചത്, എഫ്‌ഐആറില്‍ ആരുടെയൊക്കെ പേരുകളാണുള്ളത്, എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. കേസിൽ വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും. ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാൽപര്യ ഹർജി സംബന്ധിച്ചും സുപ്രീം കോടതി വിവരങ്ങൾ തേടി.

കേസ് സ്വമേധയാ എടുത്തതല്ലെന്നും, അഭിഭാഷകരുടെ പരാതിക്കത്ത്, പൊതുതാല്‍പര്യഹര്‍ജിയായി പരിഗണിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ രണ്ട് അഭിഭാഷകരായിരുന്നു വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു കത്തിലെ ആവശ്യം.

സംഭവത്തില്‍ ശരിയായ അന്വേഷണം നടക്കുന്നില്ല എന്നാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി, യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് പറഞ്ഞു. അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും, തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും യുപി സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടിയായി പറഞ്ഞു.സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌‌‌‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. രണ്ട് വാഹനങ്ങളാണ് കർഷകർക്ക് നേരെ ഇടിച്ചുകയറ്റിയത്. ഒരു വാഹനം ആശിഷ് മിശ്രയുടേതും, മറ്റൊന്ന് സുഹൃത്തിന്റേതുമാണെന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *