
ഹരിയാനയിലും ജമ്മു കാശ്മീരിലെയും ജന വിധി നാളെ അറിയാം. മികച്ച പോളിംഗ് രേഖപ്പെടുത്തിയ ഇരു സംസ്ഥാനങ്ങളിലും അനുകൂല തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. അതെ സമയം പ്രതീക്ഷ കൈ വിടാതെ ബി ജെ പി യും ഉണ്ട്.
രാവിലെ എട്ടുമണിയ്ക്ക് വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി ചർച്ചയിൽ ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിലുണ്ട്. ജമ്മു കാശ്മീരിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് എൻ സി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.ഡി പി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. എക്സിറ്റ് പോൾ സർവ്വകളെ പാടെ തള്ളുന്ന ബിജെപി അവസാനഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.
