കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രോസിക്യൂഷൻ സർക്കാരിനെ അറിയിച്ചു. തെളിവുകൾ പരിശോധിക്കുന്നതിൽ കോടതി വിവേചനം കാണിച്ചുവെന്നും ദിലീപിനെതിരായ പ്രധാന തെളിവുകൾ കോടതി അവഗണിച്ചുവെന്നും നിയമോപദേശത്തിൽ പറയുന്നു. വിധി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അനുമതി തേടിയാണ് പ്രോസിക്യൂഷൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ ഡിസംബറിലാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ, കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും എട്ടാം പ്രതി ദിലീപിനെയും വിചാരണ കോടതി രണ്ട് വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. തെളിവുകൾ വിശകലനം ചെയ്തതിൽ കോടതി നീതിയുക്തമല്ലാത്തതും പക്ഷപാതപരവുമായ സമീപനമാണ് സ്വീകരിച്ചതെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

ശിക്ഷിക്കപ്പെട്ട പൾസർ സുനിക്കും മറ്റ് അഞ്ച് പ്രതികൾക്കും നൽകിയ ശിക്ഷ ഞെട്ടിക്കുന്ന വിധം കുറവാണെന്നും കൂട്ടബലാത്സംഗ കേസുകളിൽ സുപ്രീം കോടതി നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ വിചാരണ കോടതി ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ജനുവരി 20-നകം വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നീക്കം. ഒരേ സാക്ഷിമൊഴികളിലും തെളിവുകളിലും ഇരട്ടത്താപ്പ് കാണിച്ചാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത് എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. പൾസർ സുനിയെ ശിക്ഷിക്കാൻ ആധാരമാക്കിയ അതേ സാക്ഷിമൊഴികൾ ദിലീപിന്റെ കാര്യത്തിൽ കോടതി അവിശ്വസിച്ചു. ദിലീപിനെ രക്ഷിക്കാനായി സാക്ഷിമൊഴികൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, പ്രതികളുടെ കുറ്റസമ്മത മൊഴികൾ മനഃപൂർവ്വം അവഗണിച്ചുവെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കാൻ കോടതി ഉപയോഗിച്ച മാനദണ്ഡങ്ങൾ നീതിയുക്തമല്ലെന്നും പ്രോസിക്യൂഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *