ഫരീദാബാദ്: ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച പരാതിയിൽ പരിശീലകനെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചതിനാണ് കേസ്. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു അതിക്രമം.
ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരത്തിന് പിന്നാലെയായിരുന്നു സംഭവം. പ്രകടനം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കായിക കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ അമ്മയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താനും ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(2), പോക്സോ നിയമത്തിലെ സെക്ഷൻ 6 എന്നിവ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
