തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെ കേരളത്തിലെ പ്രമാദമായ പല കേസുകളും അന്വേഷിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. കൈക്കൂലി ആരോപണമടക്കം നിരവധി ഗുരുതര പരാതികളിൽ ധനകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് നടപടി. പി രാധാകൃഷ്ണനോട് നിർബന്ധിതമായി വിരമിക്കാൻ ധനകാര്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഈ ഉത്തരവിൽ ഒപ്പുവെച്ചത്. മൂന്ന് ദിവസം മുൻപ് ധനകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിനെതിരെ മുൻപും നിരവധി ഭരണപരമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇഡിയുടെ നിർണ്ണായകമായ പല അന്വേഷണങ്ങൾക്കും നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെതിരെ ഇത്തരമൊരു നടപടി ഉണ്ടാകുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസ് അന്വേഷണ സമയത്ത് രാഷ്ട്രീയ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയത്.
