വിസ തട്ടിപ്പുകേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന് തടവുശിക്ഷ. രണ്ട് കേസുകളിലായി നാല് വര്‍ഷമാണ് തടവിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 66.5 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. യു കെ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തുടക്കം മുതൽ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി ജോർജ്ജ് പ്രവർത്തിച്ചതെന്നാണ് ശിക്ഷാവിധിയിൽ സെഷൻസ് കോടതി നിരീക്ഷിച്ചത്.

രണ്ട് കേസുകളിലായാണ് ഈ ശിക്ഷാവിധി. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു നൽകിയ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. യുകെ വിസയ്ക്കായി ഇദ്ദേഹത്തിൽ നിന്ന് 50 ലക്ഷം രൂപ ജോബി ജോർജ് കൈപ്പറ്റിയെന്നും, പിന്നീട് പണം തിരികെ നൽകാനായി നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നുമാണ് പരാതി.

യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് മുളന്തുരുത്തി സ്വദേശികളായ ടിജു വർഗീസിൽ നിന്നും ഭാര്യയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതാണ് രണ്ടാമത്തെ പരാതി. ശിക്ഷാവിധിക്ക് കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. മേൽകോടതിയിൽ അപ്പീൽ നൽകുന്നതിന് വേണ്ടിയാണ് ഈ സാവകാശം നൽകിയിരിക്കുന്നത്. 2011, 2012 കാലഘട്ടത്തിലാണ് കുറ്റകൃത്യങ്ങൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *