ദൈനംദിന കാര്യങ്ങൾ നടന്നു പോകുന്ന രീതിയിലാണ് നിലവിൽ കെഎസ്ആർടിസിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീക‍ള്‍ക്ക് സൗജന്യയാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വഴിയിൽ കൂടി പോകുന്നവർ എന്തേലും പറയുകയാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ കർണാടക ട്രാൻപോർട്ട് കോർപ്പറേഷൻ നഷ്ടത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രമെന്ന് അദ്ദേഹം വിമർശിച്ചു. അർഹതപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ ആനുകൂല്യം നൽകുന്നത്. കെഎസ്ആർടിസിയെ ജീവനക്കാർ കഷ്ടപ്പെട്ടാണ് ഉയർത്തിക്കൊണ്ട് വരുന്നത്. വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണമേയെന്ന് പറയുന്നത് പോലെയാണ് യുഡിഎഫിന്റെ പ്രഖ്യാപനമെന്ന് അദ്ദേഹം പരിഹസിച്ചു.

പ്രായോഗികതയില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ കെഎസ്ആർടിസിയെ തകർക്കാനും സ്വകാര്യ ബസുകളെ സഹായിക്കാനും മാത്രമേ ഉപകരിക്കൂ എന്നും മന്ത്രി ആരോപിച്ചു.

ക‍ഴിഞ്ഞ ദിവസം പുതുയുഗയാത്രയുടെ സമാപനത്തിൽ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. യുഡിഎഫ് കാലത്ത് 600 രൂപ പെൻഷൻ കൊടുത്തു തീർക്കാത്ത ആള്‍ക്കാരാണ് 3000 രൂപ നൽകുമെന്ന് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *