കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ കാർ ഓടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. ദേവനന്ദൻ അടക്കം നാല് കെ എസ് യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്.
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്. മറ്റൊരാളുടെ തുടയെല്ലുൾപ്പെടെ പൊട്ടിയിട്ടുണ്ടെന്നുമാണ് വിവരം. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കായിരുന്നു പരുക്കേറ്റത്. അമിത വേഗതയിലെത്തിയ കാർ റോഡിൻ്റെ അരികിലൂടെ പോകുകയായിരുന്ന ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് സമീപത്തെ വെള്ളക്കെട്ടിലേക്ക് വീണ കുട്ടികളെ ഫയർ ഫോഴിസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ കാറിനെതിരെ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുൾപ്പെടെയുള്ളത്. ഇവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
