പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിവിടുന്നതിനിടെ രാജ്യത്തെ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി റിപോ നിരക്ക് നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു. പലിശനിരക്കുകൾ കുറച്ചുകൊണ്ട് സാധാരണക്കാരന് ആശ്വാസം നൽകേണ്ട ഘട്ടമായിരുന്നെങ്കിലും ആർബിഐ അതിന് തയ്യാറായില്ല.
കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയങ്ങൾ തുടരുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുന്ന പലിശഭാരം കുറക്കാൻ ആർബിഐക്ക് സാധിക്കുന്നില്ല. വിദേശ വിപണികളിലെ തിരിച്ചടികൾ ഇന്ത്യൻ വിപണിയെയും ബാധിക്കുന്ന സാഹചര്യം വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും വർധിക്കാനാണ് സാധ്യത.
രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ പലിശനിരക്ക് കുറക്കാതിരിക്കുക എന്ന തന്ത്രമാണ് ആർബിഐ സ്വീകരിക്കുന്നത്. അതിനാൽ പണപ്പെരുപ്പം 2 മുതൽ 6 ശതമാനം എന്ന പരിധിയിൽ (4 ശതമാനം ലക്ഷ്യമിട്ട്) നിലനിർത്താനായിരിക്കും ആർബിഐ ശ്രമിക്കുക.
