പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ പ്രഥമദൃഷ്ട്യകേസെടുക്കാന്‍ കഴിയും. വോട്ടിന് നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടറെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യംപകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന ധാര്‍ഷ്ട്യത്തോടെ ഭീഷണിപ്പെടുത്തുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപി നേതാവ് പറയുന്നത്.

വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഎമ്മും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്. ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാന്‍ സിപിഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *