രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയതായി ചുമതലയേറ്റ ഐടി മന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യത്തെ ഓരോ പൗരന്‍മാരും ഇവിടെ താമസിക്കുന്നവരും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്,” മന്ത്രിയായി ചുമതലയേറ്റ
ശേഷം അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം എട്ട് ആഴ്ചയ്ക്കുള്ളില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഐടി മന്ത്രിയുടെ പ്രതികരണം. ട്വിറ്ററിന് തോന്നിയ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റര്‍ മറുപടി നല്‍കിയത്.

പുതിയതായി രൂപീകരിച്ച ഐടി ചട്ടം അനുസരിച്ച് സമൂഹമാധ്യമങ്ങള്‍ പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. ഐടി ചട്ടങ്ങളില്‍ ആദ്യം കേന്ദ്രവുമായി വലിയ തര്‍ക്കം നിലനിന്നിരുന്നെങ്കിലും പിന്നീട് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ ഇന്ത്യ നിയമിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 27ന് അദ്ദേഹം രാജിവച്ചു. ഇതോടെ യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇതു നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വര്‍ഷം ആദ്യം വിവാദ ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിലപാടെടുത്തതു മുതല്‍ ട്വിറ്ററും
കേന്ദ്രവും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിരുന്നു. പൊലീസിന്റെ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ട്വിറ്റര്‍ ആശങ്ക അറിയിക്കുകയും കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *