പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി വി ടി ബൽറാം. സമൂഹമാധ്യമങ്ങളുടെ ചുമതല തനിക്കെന്ന് വി ടി ബൽറാം പറഞ്ഞു. തനിക്ക് തന്ന ഒരു സംഘടനാ ചുമതല മാത്രം ആണ് അതെന്ന് ആണ് അദ്ദേഹത്തിന്റെ വിശദീകരണം. അതിൽനിന്ന് എന്നെ പുറത്താക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചു.
വി ഡി സതീശന്റെ പവർ ഗ്രൂപ്പിനൊപ്പം നിലകൊണ്ട ബൽറാമിന് പിന്തുണയ്ക്കാൻ വിചിത്രവാദവുമായിട്ടാണ് പ്രതിപക്ഷ നേതാവ് ഇന്നലെ എത്തിയത്. ഡിജിറ്റൽ മീഡിയ ടീം കോൺഗ്രസിനായി പ്രവർത്തിക്കുന്നതായി അറിയില്ലെന്നും. അതുമായി തനിക്ക് ബന്ധമില്ലെന്നുമാണ് വി ഡി സതീശന്റെ വാദം.
കോൺഗ്രസ് വിരുദ്ധരാണോ പേജ് ഉണ്ടാക്കിയതെന്ന് സംശയമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകൾക്ക് വിരുദ്ധമായാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം. ബൽറാമിനെ ഡിജിറ്റൽ മീഡിയ ചുമതലയിൽ നിന്നും നീക്കിയെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.
അതേസമയം, വിവാദ എക്സ് പോസ്റ്റിൽ കെപിസിസി നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദീകരണം തേടിയിട്ടുണ്ട്. ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്ന് വിഷയത്തിൽ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വി ടി ബൽറാമിനോട് സണ്ണി ജോസഫ് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
