കൊച്ചി: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവിനെയും മൂന്ന് സുഹൃത്തുക്കളെയുമാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17-കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ ഒരു വാടക വീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നും പരിക്കേറ്റ വിദ്യാർത്ഥി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
