വോട്ടണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി.135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്.തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ ജയന്തിലാൽ പട്ടേലിനെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും മത്സരിച്ചത്.അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഭരണത്തിലിരിക്കുന്ന കക്ഷിയെ പ്രതിപക്ഷത്തിരുത്തുന്ന പതിവ് സംസ്ഥാനം ഇത്തവണയും തുടരുമോ എന്ന ആകാക്ഷയും ആദ്യഘട്ട ഫലങ്ങള്‍ നല്‍കുന്നു.27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *