പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ സംസ്‌കൃത അധ്യാപകൻ അനിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. നിലവിൽ റിമാൻഡിലുള്ള ഇയാൾ നിരവധി വിദ്യാർത്ഥികളെ സമാന രീതിയിൽ പീഡനത്തിനിരയാക്കിയതായാണ് വിവരം. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൈമാറിയ അഞ്ച് വിദ്യാർത്ഥികളുടെ പരാതിയിൽ മലമ്പുഴ പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
സംഭവത്തെത്തുടർന്ന് അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ ഈ വിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂൾ മാനേജർക്കെതിരെയും കർശന നടപടിക്ക് ശുപാർശയുണ്ട്. മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. കൂടാതെ, പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും വകുപ്പുതല നോട്ടീസ് നൽകിയിട്ടുണ്ട്. കൃത്യസമയത്ത് മറുപടി നൽകിയില്ലെങ്കിൽ ഇവർക്കെതിരെയും നടപടിയുണ്ടാകും.
ഡിസംബർ 18-ന് തന്നെ സംഭവം സ്‌കൂൾ അധികൃതർ അറിഞ്ഞിട്ടും ജനുവരി 3-ന് മാത്രമാണ് പരാതി നൽകാൻ തയ്യാറായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വീഴ്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും സ്ഥിരീകരിച്ചു. കലോത്സവത്തിൽ വിജയിച്ചതിന് സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് നവംബർ 29-നാണ് വിദ്യാർത്ഥിയെ അധ്യാപകൻ തന്റെ വാടക വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്.
