പാലായിൽ വികസന പ്രവർത്തനങ്ങള്‍ നടത്താതെ, വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ കുറ്റം പറഞ്ഞ് നടക്കുകയാണ് മാണി സി കാപ്പനെന്ന് ജോസ് കെ മാണി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയിലായിരുന്നു എംഎല്‍എയുടെ വികസന വിരുദ്ധ നിലപാട് ജോസ്കെ മാണി ചൂണ്ടിക്കാട്ടിയത്.
ഒന്നിലും ഇടപെടല്‍ നടത്തുന്നില്ല, എന്നിട്ട് വികസം മുടക്കുന്നത് ജോസ് കെ. മാണി ആണെന്ന് പറഞ്ഞു നടക്കുകയാണ്. ഒരു വിഷയത്തിലും ഫോളോ അപ്പ് നടത്താതെ എന്തിനാണ് കുറ്റം പറഞ്ഞു നടക്കുന്നതെന്നും ജോസ് കെ മാണി ചോദിച്ചു. വികസന മുന്നേറ്റ ജാഥയില്‍ കോട്ടയത്ത് സംസാരിക്കവേ കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയെക്കുറിച്ചും ജോസ് കെ മാണി വ്യക്തമാക്കി. കേരളം വളരാൻ പാടില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്, കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്, ഇതിന്‍റെ ഭാഗമാണ് നെൽകർഷകർക്ക് സംസ്ഥാനം സബ്സിഡി നൽകാൻ പാടില്ലെന്ന ഉത്തരവിന് പിന്നിലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാഷ്ട്രീയത്തിന്‍റെ പേരിൽ യു ഡി എഫും ബിജെപിയും പദ്ധതികളെ എതിർക്കുകയാണ്, വികസന പ്രവർത്തനങ്ങളെ എതിർക്കുന്ന കാര്യത്തിൽ ബിജെപിയും യു ഡി എഫും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. സുരേഷ് ഗോപി പറഞ്ഞത് എയിംസ് പ്രഖ്യാപിച്ചില്ലെങ്കിൽ വോട്ട് ചോദിക്കില്ല എന്നായിരുന്നല്ലോ. ബജറ്റ് കഴിഞ്ഞ് ആളാവാന്‍ നടക്കുകയായിരുന്നു ബിജെപി നേതാക്കള്‍, ഇപ്പോൾ ആര്‍ക്കും മിണ്ടാട്ടമില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണെന്നും, എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണമാണെന്നും ജോസ് കെ മാണി പറഞ്ഞു.
