കേരളത്തിൽ ഭരണം മാറിമാറി വരുന്നതാണ് നല്ലതെന്ന സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്റെ പ്രസ്താവനയെ തള്ളി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സച്ചിദാനന്ദന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു വിലയിരുത്തൽ നടത്തിയതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായ ഭരണം ബംഗാളിലെ അവസ്ഥയുണ്ടാക്കുമെന്ന വാദത്തിൽ കഴമ്പില്ലെന്നും, വികസനത്തുടർച്ചയ്ക്കായി കേരളത്തിൽ ഇടതു സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സച്ചിദാനന്ദന്റെ പ്രസ്താവന വെറും തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിലും മന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് ഈ ഇടപാട് നടന്നതെന്നും അദ്ദേഹം ചോദിച്ചു. ഗൗരവകരമായ ഈ ആരോപണത്തിൽ പ്രതിപക്ഷ നേതാവിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും, കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ അവധി നൽകണമെന്ന സമസ്തയുടെ ആവശ്യത്തിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. ഇതൊരു നയപരമായ കാര്യമാണെന്നും ഒരു മന്ത്രിക്ക് മാത്രമായി ഒറ്റയടിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ വശങ്ങൾ പരിശോധിച്ച് സർക്കാരിന്റെ തലത്തിൽ വിശദമായ ആലോചനകൾക്ക് ശേഷം മാത്രമേ ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
