എറണാകുളം: പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ ഞാറക്കൽ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. മുനമ്പം ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നും ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലാണെന്നുമാണ് യുവാക്കൾ ആരോപിക്കുന്നത്. കൈവശം ഉണ്ടായിരുന്ന 4700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതി ചേർക്കപ്പെട്ട പൊലീസുകാർ ഒളിവിൽ പോയിരുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ മിറാഷ്, ശ്രീകാന്ത് എന്നിവരാണ് ഒളിവിൽ പോയത്. റൂറൽ എസ്പിയുടെ നിർദേശ പ്രകാരം മുളവുകാട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.
