കൊച്ചി: ഒരു നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം നൽകിയത്.
2022 മേയ് മാസത്തിൽ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചാണ് നടി പരാതി നൽകിയിരുന്നത്. ഐപിസി സെക്ഷൻ 354, 354A(1)(i), 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചു.
സിനിമയുടെ നിർമ്മാണവേളയിലുണ്ടായ തികച്ചും പ്രൊഫഷണലായ ഇടപെടലുകൾ മാത്രമാണ് നടിയുമായി ഉണ്ടായിരുന്നതെന്നും നാല് വർഷത്തോളം വൈകി നൽകിയ പരാതി തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസ് റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം, പരാതിക്കാരി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്, ചിദംബരത്തിനെതിരായ അപകീർത്തികരമായ വാർത്തകൾ തടഞ്ഞുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചിദംബരത്തിന് വേണ്ടി അഡ്വ. ചിത്ര രേന്തല കോടതിയിൽ ഹാജരായി.
