മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡിലെ മാനാഞ്ചിറ റീച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു. ഓരോ ഘട്ടങ്ങളിലെയും പ്രതിസന്ധികൾ മറികടന്നാണ് വികസന സ്വപ്നം സംസ്ഥാന സർക്കാർ സാക്ഷാത്കരിച്ചത്. നിശ്ചയദാർഢ്യത്തിന്റെയും, ദീർഘവീക്ഷണത്തിന്റെയും പര്യായമാണ് എൽ ഡി എഫ് സർക്കാർ എന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു.

നാലുവരിയായി വികസിപ്പിക്കുന്ന കോഴിക്കോട്ടെ മാനാഞ്ചിറ – വെള്ളിമാട്കുന്ന് പാതയിലെ മാനാഞ്ചിറ – മലാപ്പറമ്പ് റീച്ചിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടമായ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്.

കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് 8.392 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നത്. റോഡിൻ്റെ പ്രവൃത്തി ഏറെ കുറെ പൂർത്തിയായി. മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. ഇച്ഛാശക്തിയുടെ പര്യായമാണ് എൽ ഡി എഫ് സർക്കാറെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

5.32 കിലോമീറ്റർ ദൂരമുള്ള മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് ഇ പി സി മാതൃകയിലാണ് നിർമ്മിച്ചത്. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് റോഡ് വരെയുള്ള 3.027 കിലോമീറ്റർ ദേശീയപാതമായി ബന്ധപ്പെട്ടതിനാൽ, സംസ്ഥാന സർക്കാർ ഇടപെട്ട് ദേശീയപാത അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങുകയായിരുന്നു. 2008ൽ നഗരപാത വികസന പദ്ധതിയിലാണ് റോഡ് നിർമ്മാണം പ്രഖ്യാപിച്ചത്. ഒരു വ്യാഴവട്ട കാലത്തിനുശേഷം സ്വപ്നം പൂവണിയുമ്പോൾ നാടാകെ ആഹ്ലാദത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *