ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. മനോജിൻ്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന്‌ മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ഇന്നലെയാണ് അപകടത്തിൽ മരിച്ച നാല് യുവാക്കളുടെ മൃതദേഹം സംസ്കരിച്ചത്.ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അം​ഗ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. നാലു പേരാണ് ആദ്യം മരിച്ചത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *