അഹമ്മദാബാദ്: കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ₹719 കോടി രൂപയുടെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 10 പേരെ ഗാന്ധിനഗർ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുകാർ സൈബർ ചതികളിലൂടെ സമാഹരിച്ച പണം വ്യാജ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് വിദേശത്തേക്ക്, പ്രത്യേകിച്ച് ദുബായിലെയും ചൈനയിലെയും ആസൂത്രകരിലേക്ക്, കൈമാറ്റം ചെയ്യാൻ സഹായിച്ച ഇടനിലക്കാരാണ് പിടിയിലായത്.
ഭാവ് നഗറിലെ ഇൻഡസ് ബാങ്കിൽ ഇതിനായി അക്കൗണ്ടുകൾ തുറക്കുകയും, ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ചെക്കുകൾ വഴിയും പണമായും തുക പിൻവലിച്ച് കൈമാറ്റം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. കേരളത്തിലെ 91 കേസുകൾ ഉൾപ്പെടെ ആകെ 1447 സൈബർ തട്ടിപ്പ് കേസുകളുമായി ഈ തട്ടിപ്പിന് ബന്ധമുണ്ട്. അറസ്റ്റിലായവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നു.
