ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ തന്ത്രി രാജീവ് കണ്ഠരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. തന്ത്രിയുടെ അറസ്റ്റ് തിടുക്കപ്പെട്ടുള്ളതാണെന്നും ഇതിൽ വലിയ ദുരൂഹതയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാചസ്പതി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ പ്രബലമായ ഒരു കുടുംബത്തിലെ അംഗത്തെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പിന്തുണയുമായി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, നിലവിലെ മന്ത്രി വി.എൻ. വാസവൻ എന്നിവർക്കില്ലാത്ത എന്ത് ഉത്തരവാദിത്തമാണ് തന്ത്രിക്കു മേൽ അടിച്ചേൽപ്പിക്കുന്നതെന്ന് ബിജെപി നേതാക്കൾ ചോദിച്ചു. തന്ത്രിയെ ബലിയാടാക്കി യഥാർത്ഥ കുറ്റവാളികളായ മന്ത്രിമാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. തന്ത്രി തെറ്റുകാരനാണോ എന്ന് നിയമം തീരുമാനിക്കട്ടെ, എന്നാൽ അന്വേഷണം ഏകപക്ഷീയമാണെന്നാണ് ബിജെപിയുടെ നിലപാട്.
അതേസമയം, ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതിനും ഗൂഢാലോചനയിൽ പങ്കാളിയായതിനുമാണ് രാജീവ് കണ്ഠരരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ആചാരലംഘനത്തിന് തന്ത്രി കൂട്ടുനിന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
