കേരളത്തിലെ മലയാള ഭാഷാ ബില്ലിനെതിരെ ഉയരുന്ന ആശങ്കകൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നതിൽ സർക്കാർ കോട്ടം വരുത്തില്ല. അതിനാൽ തന്നെ ബില്ലിനെക്കുറിച്ച് ഉയർന്ന ആശങ്കകൾ ഒഴിവാക്കണം. സമത്വത്തിലും സഹോദര്യത്തിലും ഊന്നിയ സമഗ്രവികസനമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ഈ ബില്ലിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് കന്നഡയും തമിഴും സംസാരിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വ്യക്തവും സംശയരഹിതവുമായ ‘ഒബ്സ്റ്റനേറ്റ് ക്ലോസ്’ വ്യവസ്ഥ (ക്ലോസ് 7) ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷയും ആരുടെയും മേൽ അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കപ്പെടുന്നതുമാണ് ബില്ലിലെ മുഖ്യ വ്യവസ്ഥകൾ.
വിജ്ഞാപിത പ്രദേശങ്ങളിൽ തമിഴ്, കന്നഡ ഭാഷാഭാഷികൾക്ക് സെക്രട്ടേറിയറ്റിനോടും വകുപ്പുതലവന്മാരോടും പ്രാദേശിക ഓഫീസുകളോടും അവരുടെ മാതൃഭാഷകളിൽ ഔദ്യോഗിക കത്തിടപാടുകൾ നടത്താൻ തുടരുവാനും അതേ ഭാഷകളിൽ തന്നെ മറുപടി ലഭിക്കാനും അവകാശമുണ്ട്.
മലയാളമല്ലാത്ത മാതൃഭാഷയുള്ള വിദ്യാർത്ഥികൾക്ക് ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിയനുസരിച്ച് സ്കൂളുകളിൽ ലഭ്യമായ ഭാഷകൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ വരുന്ന വിദ്യാർത്ഥികളെ ഒൻപതാം ക്ലാസ്, പത്താം ക്ലാസ് അല്ലെങ്കിൽ ഹയർ സെക്കൻഡറി തലങ്ങളിൽ മലയാള പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഭാഷാനയം 1963-ലെ ഔദ്യോഗിക ഭാഷാ നിയമം, ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 346, 347 എന്നിവയ്ക്കും പൂർണമായും അനുയോജ്യമാണ്. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കപ്പെടേണ്ടതാണ് അതൊരു ചട്ടത്തിലേക്ക് ഒതുക്കേണ്ടതല്ല.
നമ്മുടെ സർക്കാർ ഫെഡറൽ അവകാശങ്ങളുടെ ഏതൊരു ചൂഷണത്തെയും എതിർക്കുമ്പോൾ തന്നെ ഓരോ പൗരന്റെയും ഭാഷാ സംരക്ഷിക്കുന്നതിലും സമാനമായ പ്രതിബദ്ധത പുലർത്തുന്നു എന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
