ഭരണത്തിലിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തോല്‍വി ഏതാണ്ട് ഉറപ്പിച്ചതോടെ രാജിക്കൊരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി.
ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയിരിക്കുകയാണ് ചന്നി. ഗവര്‍ണറെ കണ്ട ശേഷം അല്പസമയത്തിനകം തന്നെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ ഏറെ പിന്നിലാണ് നിലവില്‍ ചന്നി. ഇവിടെ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി ചരണ്‍ജിത് സിംഗ് ആണ് ലീഡ് ചെയ്യുന്നത്.
പഞ്ചാബിലെ 117 നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളില്‍ നിലവില്‍ ലീഡ് ചെയ്യുകയാണ് ആം ആദ്മി പാര്‍ട്ടി. 59 സീറ്റാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം.
പഞ്ചാബില്‍ വെറും 12 സീറ്റില്‍ മാത്രമാണ് കോൺഗ്രസ് നിലവില്‍ ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റില്‍ ബി.ജെ.പിയും ശിരോമണി അകാലി ദള്‍ 8 സീറ്റിലും ലീഡ് ചെയ്യുകയാണ്.
2012 ൽ മാത്രം രൂപീകരിച്ച “ആംആദ്മി” പാർട്ടി ഷീലാ ദീക്ഷിതിനെയും കോൺഗ്രസിനെയും ഞെട്ടിച്ചാണ് ആദ്യം ദില്ലിയിൽ അധികാരം നേടിയത്. അന്ന് അത് അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ആ വിജയം രണ്ടാം വട്ടവും കെജ്വിവാൾ ആവർത്തിച്ചു. അപ്പോഴും ദില്ലിയിൽ മാത്രമുള്ള ഒരു പാർട്ടിയെന്ന വിമർശനം കെജ്രിവാളിനും ആംആദ്മിക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതിനുമപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ച് വിമർശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ കെജ്രിവാൾ.
