കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ രാഗത്തിന് കോഴിക്കോട് എൻ.ഐ.ടിയിൽ പ്രൗഢ ഗംഭീരമായ തുടക്കം. പൂർവവിദ്യാർഥിയായിരുന്ന രാജന്റെ സ്‌മരണയ്ക്കായി വർഷംതോറും നടത്തിവരുന്ന രാഗം മാർച്ച് 10, 11, 12 തീയതികളിലായാണ് ഇത്തവണ അരങ്ങേറുന്നത്. ശാസ്ത്രീയ സംഗീതത്തിനൊപ്പം പാശ്ചാത്യസംഗീതോപകരണങ്ങൾ കൂടി ചേർത്ത് നടത്തിയ സ്വരരാഗം എന്ന സംഗീത മത്സരയിനം ഒന്നാം ദിവസത്തെ പ്രധാന ആകർഷണമായി.
പ്രമുഖ മാധ്യമപ്രവർത്തകനായ ബാബു രാമചന്ദ്രൻ അവതരിപ്പിച്ച രാജന്റെ കഥയും ശ്രദ്ധേയമായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമായുള്ള അഭിമുഖ സംഭാഷണം കാണികൾക്ക് ഒരു മുതൽക്കൂട്ടായി. രാമായണം പ്രമേയമാക്കി ഹരിശ്രീ കണ്ണൻ (തോൽപ്പാവക്കൂത്ത് കലാകേന്ദ്രം) അവതരിപ്പിച്ച തോൽപ്പാവക്കൂത്ത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
രാജൻ സ്മാരക ലളിത ഗാന മത്സരം, മോണോ ആക്ട്, ഹിന്ദി കവിതാലാപന മത്സരമായ അൽഫാസ്, ഫാഷൻ ഷോ തുടങ്ങി നിരവധി മത്സരങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാർഥികൾ ഇന്ന് മാറ്റുരച്ചു. ‘മണവാളൻ തഗ്ഗി’ലൂടെ പ്രശസ്തിയാർജ്ജിച്ച ഡബ്സീ യുടെ സംഗീത പരിപാടിയും ഇന്ന് നടന്നു.
ഉത്തരേന്ത്യയിലെ സംഗീത-നൃത്ത പരിപാടികളിൽ തരംഗമായ മോഹൻ സിസ്റ്റേഴ്സ് നയിച്ച പ്രോ ഷോയും ഡി ജെ സ്വാട്രക്സിന്റെ ഡി ജെ നൈറ്റും കാണികളെ ആവേശത്തിലാഴ്ത്തി.വൈവിധ്യമാർന്ന ട്രെൻഡ്‌സെറ്ററുകൾ പ്രദർശിപ്പിച്ച ‘കോഷ്വർ ബൊളിവാർഡ്’ എന്ന ഫാഷൻ ഷോയോടെ രാഗത്തിന്റെ ഒന്നാം ദിനം സമാപിച്ചു. രണ്ടാം ദിനമായ ശനിയാഴ്ച്ചയിലെ (march 11)മുഖ്യ ആകർഷണം പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ജുബിൻ നൗട്ടിയാൽ നയിക്കുന്ന സംഗീതനിശയാണ്.